Wednesday 1 December, 2010

ഓഫ്‌ റോഡ്‌ റാലികളിലെ വമ്പന്‍ മഹീന്ദ്ര ഗേറ്റ്‌ എസ്‌കേപ്പ്‌ ഇത്തവണ വയനാടന്‍
ചുരം കയറി കോടമഞ്ഞിന്റെ സ്വന്തം
ഗ്രാമമായ വൈത്തിരിയിലെത്തി. കാടും കോടയും
കരുത്തിന്റെ പര്യായമായ 60 ഓളം മഹീന്ദ്ര വാഹനങ്ങളും ഒത്തുചേര്‍ന്നപ്പോള്‍ ......

വയനാട്, സെപ്‌റ്റംബര്‍ 25, 2010.
മഞ്ഞിന്‍പുതപ്പണിഞ്ഞ്‌ കൂനിക്കൂടിയിരിക്കുന്ന താമരശ്ശേരി ചുരം കയറുമ്പോള്‍ ഞങ്ങളുടെ ജീപ്പിന്റെ മഹീന്ദ്ര 540 എഞ്ചിന്‍
പതിവില്ലാത്തആവേശത്തിലായിരുന്നു. ഹെയര്‍പിന്‍ വളവുകളിലെ ഇളകിക്കിടക്കുന്ന കല്ലുകള്‍ ഞെരിച്ചമര്‍ത്തി മുകളിലെത്തിയപ്പോള്‍ ഗ്രേയ്‌റ്റ്‌ എസ്‌കേപ്പ്‌ റാലിയുടെ സ്റ്റാര്‍ട്ടിംഗ്‌ പോയിന്റിലേക്കുള്ള ആദ്യവഴികാട്ടികള്‍ ശ്രദ്ധയില്‍പെട്ടു.ഓഫ്‌റോഡ്‌ ആവേശം പൂര്‍ണ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാനായാണ്‌ സംഘാടകര്‍ 'ഓവര്‍ടെയ്‌
ക്കി'നായി ഒരുക്കിയ മീഡിയവൈഹിക്കിള്‍ സ്‌നേഹപൂര്‍വ്വം നിരസിച്ച്‌, 1963 മോഡല്‍ എക്‌സ്‌ ആര്‍മി കട്ട്‌ ചെയസ്‌ വില്ലിസ്‌ ശരീരവുമായി അഹങ്കരിച്ച്‌ നടക്കുന്ന TDZ 636 ാം നമ്പര്‍ ജീപ്പിനെ കൂടെക്കൂട്ടിയത്‌. കണ്ട്‌ എഴുതുന്നതും, കൊണ്ട്‌ എഴുതുന്നതും വ്യത്യാസമുണ്ടാകുമല്ലോ എന്ന്‌, കോഴിക്കോടുനിന്ന്‌ ഫുള്‍ടാങ്ക്‌ ഡീസല്‍ അടിച്ചപ്പോള്‍ സമാധാനിക്കാനായി സ്വയം പറയുകയും
ചെയ്‌തു.വൈത്തിരി വില്ലേജ്‌ എന്ന പുതിയ റിസോര്‍ട്ടിലാണ്‌ റാലിയുടെ തുടക്കം. അവശേഷിക്കുന്ന മിനുക്കുപണികള്‍ കൂടി കഴിയുന്നതോടെ 200 ഓളം മുറികളുമായി വയനാട്ടിലെ ഏറ്റവും വലിയ പഞ്ചനക്ഷത്ര റിസോര്‍ട്ടായി മാറും
വൈത്തിരി വില്ലേജ്‌. വിശാലമായ ബ്രേയ്‌ക്ക ഫാസ്റ്റ്‌ കഴിഞ്ഞ്‌ഫ്രഷായപ്പോഴേക്കുംറിസോര്‍ട്ടിന്റെ മുറ്റം നിറയ മഹീന്ദ്രയുടെഫോര്‍ വീല്‍ ഡ്രൈവ്‌ വാഹനങ്ങളുമായി ഓഫ്‌റോഡ്‌ പ്രേമികള്‍ നിറഞ്ഞുകഴിഞ്ഞിരുന്നു.


കുട്ടികളും കുടുംബവുമായി എത്തിയവരും കൂട്ടത്തിലുണ്ട്‌.
ഭാര്യ ആഞ്‌ജലീന, മകള്‍ 4 വയസുകാരി ഈവ്‌, രൂപമാറ്റം വരുത്തി കുട്ടപ്പനാക്കിയ ബൊലേറോ ഇന്‍വേഡര്‍ എന്നിവരടങ്ങുന്ന ഫൂള്‍ ടീമുമായാണ്‌ കോട്ടയം സ്വദേശിയായ
റോബിന്‍സണ്‍, ബാഗ്ലൂരില്‍ നിന്ന്‌ വയനാടന്‍ മലകളുമായി ഗുസ്‌തിപിടിക്കാന്‍ എത്തിയിരിക്കുന്നത്‌. ശീതളപാനീയങ്ങളും ലഘുഭക്ഷണവുടങ്ങിയ കിറ്റിനൊപ്പം ലഭിച്ച മഹീന്ദ്ര ഗ്രേയ്‌റ്റ്‌ എസ്‌കേപ്പ്‌ ടീ ഷര്‍ട്ടും തൊപ്പിയും ധരിച്ച്‌ എല്ലാവരും തയ്യാറായതോടെ കൃത്യം 9.30 ന്‌ പങ്കെടുക്കുന്നുവര്‍ക്കായുള്ള ബ്രീഫിംഗ്‌ തുടങ്ങി. ചുവന്ന യൂണിഫോമില്‍
ണിനിരന്ന മഹീന്ദ്ര ടീം അംഗങ്ങള്‍ റാലിയുടെ നിയമങ്ങളും പോകേണ്ട റൂട്ടിനെപ്പറ്റിയുമൊക്കെയുള്ള പ്രാഥമിക വിവരങ്ങളുംപങ്കുവെച്ചു.
10 മണിക്ക്‌ കലകടര്‍ ടി. ഭാസ്‌കരന്‍ ഫ്‌ളാഗ്‌ ഓഫിനായി
എത്തിച്ചേര്‍ന്നതോടെ പൈലറ്റ്‌ വാഹനത്തിന്റെ പിറകെ നമ്പര്‍ ക്രമം അനുസരിച്ച്‌ വാഹനങ്ങള്‍ ഒന്നൊന്നായി പുറത്തേക്കൊഴുകി. മഞ്ഞിന്‍പുതപ്പില്‍ ഒളിച്ചുനില്‍ക്കുന്ന നാട്ടുപാതകളില്‍ കണ്ടുമുട്ടിയ ഗ്രാമീണര്‍ പതിവില്ലാത്ത ആ കാഴ്‌ചയിലേക്ക്‌ കണ്ണുതുറുപ്പിച്ചു. ടോയ്‌ കാറുകളെ അനുസ്‌മരിപ്പിക്കുന്ന, പല നിറങ്ങളും രൂപങ്ങളും വാരിയണിഞ്ഞ ഒരു വാഹനക്കൂട്ടം തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ ഇരമ്പിയാര്‍ക്കുന്നു.
വയനാട്‌ ഊട്ടി റോഡിലൂടെ മേപ്പാടിയും കഴിഞ്ഞ 22 കിലോമീറ്റര്‍ ഓടിക്കഴിഞ്ഞതോ
ടെ വലതുവശത്തുള്ള മീനാക്ഷി പ്ലാന്റേഷന്റെ കാനനപാതയിലേക്ക്‌ വാഹനങ്ങള്‍ തിരിഞ്ഞു. അതുവരെ തേയിലയുടെയും കാപ്പിത്തോട്ടങ്ങളുടെയും പടമെടുത്തും, റാലികാണാനായെത്തിയ കാഴ്‌ചക്കാരുടെ നേരെ കൈവീശിയും സമയം കളഞ്ഞ എല്ലാവരും ഉഷാറായി.
ഇനി മണ്ണും മനുഷ്യനുമായുള്ള യുദ്ധം ആരംഭിക്കുകയായി. ജീപ്പിന്റെ മുന്‍ ടയറിലെ ഫ്രീ വീല്‍ ഹബ്‌ ലോക്ക്‌ ചെയ്‌ത്‌, ഫോര്‍ വീല്‍ ഡ്രൈവ്‌ മോഡിലേക്ക്‌ മാറ്റി ഞങ്ങളും തയ്യാറായി. ഇനിയുള്ള കുറച്ചുകിലോമീറ്ററുകള്‍ വളരെ ശ്രദ്ധിച്ചേ മൂന്നോട്ട്‌ പോകാനാകു. ചളിയും മണ്ണും കുഴഞ്ഞുകിടക്കുന്ന വഴിയിലാകട്ടെ ഇളകിക്കിടക്കുന്ന ഉരുളന്‍ കല്ലുകള്‍ക്ക്‌
യാതൊരു പഞ്ഞവുമില്ല! ആദ്യത്തെ രണ്ടുവളവുകള്‍ കഴിഞ്ഞതോടെ സമാന്യം നല്ല ഒരു കൊക്ക വലതുവശത്ത്‌ പ്രതൃക്ഷപ്പെട്ടു. അതു കഴിഞ്ഞതോടെ കുത്തനെയുള്ളകയറ്റം.മുന്നില്‍ പോകുന്ന വാഹനം ചെറുതായി സ്‌പിന്‍ ചെയ്യുന്നുണ്ടോ എന്ന്‌ നോക്കുന്നതിനിടയില്‍ `ഗിയര്‍ ഷിഫ്‌റ്റ്‌.... ഫോര്‍ വീല്‍.... ലോ...`എന്ന്‌, സുഹൃത്തും കോ ഡ്രൈവറുമായ പ്രിയേഷിന്റെ പ്രിയേഷിന്റെ നിര്‍ദേശമെത്തി. വാഹനം ചവിട്ടി നിര്‍ത്തി ഫോര്‍ വീല്‍ ലോ ഗിയറിലേക്ക്‌ മാറ്റി ആക്‌സിലറേറ്ററില്‍ കാലമര്‍ത്തി... അത്ഭുതം! കയറ്റം ഞൊടിയിടയില്‍ മുന്നില്‍ നിന്ന്‌ താണുപോകുന്നു. അല്ല നമ്മള്‍ മുകളിലെത്തിക്കഴിഞ്ഞതാണ്‌! ആശ്വാസം.
540 യുടെ എഞ്ചിന്‍ കരുത്തിന്‌ താങ്ക്‌സ്‌ പറയാതെ നിവൃത്തിയില്ല. അത്ര കൂളായാണ്‌ പെര്‍ഫോമന്‍സ്‌.
`എങ്ങനെയുണ്ട്‌ ആദ്യത്തെ ചലഞ്ച്‌ ?
മറുപടി ' കിടിലന്‍' എന്ന ഒറ്റവാക്കിലൊതുക്കി. വീണ്ടും ഡ്രൈവിംഗില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.അപ്പോള്‍ ഇതാണ്‌ ഓഫ്‌ റോഡ്‌ ത്രില്‍... വാഹനത്തിന്‌ കടന്നുപോകാന്‍ ബുുദ്ധിമുട്ടായേക്കൂം എന്ന്‌ തോന്നിക്കുന്ന ഭൂപ്രദേശങ്ങള്‍, ഒരു കുന്ന്‌, പാറക്കെട്ട്‌, ചളിക്കുളമായ ഗട്ടറുകള്‍, കാട്ടുപാതയെ മുറിച്ചുകൊണ്ടുപോകുന്ന അരുവികള്‍ , ഇവയെ എഞ്ചിന്‍കരുത്തുകൊണ്ടും സ്റ്റിയറിംഗ്‌ വീലിലെ കയ്യടക്കം കൊണ്ടും കീഴടക്കുന്നതിന്റെ ത്രില്‍... അത്‌ ഓഫ്‌ റോഡുകളില്‍ അനുഭവിച്ചുതന്നെ അറിയണം.
രണ്ടു കിലോമീറ്റര്‍ കൂടി കഴിഞ്ഞതോടെ സ്‌റ്റിയറിംഗ്‌ പ്രിയേഷിന്‌ കൈമാറി കോ ഡ്രൈവര്‍ സീറ്റില്‍ ക്യാമറയുമായി സ്ഥലം പിടിച്ചു. വാഹനം ഉരുളന്‍ കല്ലുകളില്‍ കയറിയിറങ്ങുമ്പോള്‍ ക്യാമറ മര്യാദയ്‌ക്ക്‌ പിടിയ്‌ക്കാന്‍ തന്നെ പ്രയാസം. മുന്നില്‍പോകുന്ന വാഹനനിരയെ ക്യാമറയില്‍ പകര്‍ത്താനുള്ള ശ്രമം നടപ്പില്ല എന്ന്‌, 2ഫോട്ടോകള്‍ ക്ലിക്ക്‌ ചെയ്‌തതോടെ മനസ്സിലായി. ചിത്രങ്ങളില്‍ പതിയുന്നത്‌ മരത്തലപ്പുകളും ആകാശവുമൊക്കെ മാത്രം. മരുന്നിനുപോലും ഒരു വണ്ടിയില്ല!
പെട്ടെന്ന്‌ എല്ലാ വാഹനങ്ങളും ഹാള്‍ട്ടായി. മുന്‍പില്‍ എന്തോ സംഭവിച്ചിട്ടുണ്ട്‌? ക്യാമറയുമായി മുന്നോട്ടുനടന്നു. 5 വാഹനങ്ങള്‍ക്കപ്പുറമുള്ള മഹീന്ദ്രമേജര്‍ ജീപ്പിന്റെ ഫ്രണ്ട്‌ ബംബര്‍ ഒരു കല്ലിനിടിച്ച്‌ ടയറുമായി ജാമായി നില്‍ക്കുന്നു. മഹീന്ദ്രയുടെ സര്‍വീസ്‌ ടീം സ്ഥലത്ത്‌ കുതിച്ചെത്തി, ബംബര്‍ വലിച്ചുനിവര്‍ത്തിയതോടെ പ്രശ്‌നപരിഹാരമായി. റാലി വീണ്ടും മുന്നോട്ടുള്ള പ്രയാണം ആരംഭിച്ചു.

ഒരുകിലോമീറ്റര്‍ കൂടി മുന്നോട്ട്‌ പോയതോടെ വാഹനവ്യൂഹം വീണ്ടും പതുക്കെയായി. ആഴമേറിയ
തോടിനുകുറുകെയുള്ള ഒരൂ ചെറിയ മരപ്പാലമാണ്‌ ഇനി മറികടക്കാനുള്ളത്‌.
സാധാരണായി ജീപ്പുകളുടെ ടയര്‍പാത്തില്‍ മാത്രമേ ഇവിടെ സ്ഥിരം സംവിധാനമുള്ളു. എന്നാല്‍ ഗ്രെയറ്റ്‌ എസ്‌കേപ്പിനായി പാലത്തിനുനടുവിലെ ഒഴിഞ്ഞ സ്ഥലവും മരത്തടികള്‍ ഇട്ട്‌ നിറച്ചിരി
ക്കുന്നു. സര്‍വീസ്‌ ടീമിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച്‌ ഓരോരുത്തരായി വാഹനം പാലത്തിലേക്ക്‌ കയറ്റി. എല്ലാ വാഹനങ്ങളും ഒന്നിനുപിറകെ ഒന്നായി പാലം കടന്നതോടെ റാലിക്ക്‌ വേഗം വെച്ചു.
മഞ്ഞുമലകള്‍ക്കുമീത വെയില്‍ പരന്നുതൂടങ്ങിയപ്പോഴേക്കും റാലി കാട്ടുപാതയുടെ ഇരുണ്ട തണുപ്പിനോട്‌ വിടപറഞ്ഞ്‌ കാറ്റ്‌ ചൂളംവിളിക്കുന്ന മനോഹരമായ വയനാടന്‍ സമതലത്തിലേക്കെത്തിച്ചേര്‍ന്നിരുന്നു. അല്‌പദൂരം കൂടി കഴിഞ്ഞതോടെ ഗ്രാമജീവിതത്തിന്റെ സൂചനകള്‍ വഴിയരികില്‍ പ്രതൃക്ഷപ്പെട്ടുതുടങ്ങി. സമീപത്തുള്ള സ്‌കൂള്‍കെട്ടിടവും കൈവീശി ആര്‍ത്തുവിളിച്ച കുട്ടിക്കൂട്ടങ്ങളെയും പിന്നിട്ട്‌ റാലി വീണ്ടും ടാര്‍ റോഡിലേക്ക്‌ കയറി.
ഇനി 20 കിലോമീറ്ററോളം ടാര്‍ റോഡിലൂടെയാണ്‌ യാത്ര. ഓഫ്‌ റോഡ്‌ ഭ്രാന്തന്മാരെ ശരിക്കും ഭ്രാന്തന്മാരാക്കുന്ന ഇടവേളയാണിതെന്ന്‌ ഡ്രൈവ്‌ ചെയ്യുന്ന സുഹൃത്തിന്റെ മുഖഭാവവും ശരീരചലനങ്ങളും വിളിച്ചുപറയുന്നു. കല്ലും മണ്ണും ചളിയുമാണ്‌ ഓരോ ഓഫ്‌ റോഡ്‌ പ്രേമിയുടെയും ഇഷ്ടസങ്കേതങ്ങള്‍.പാതയ്‌ക്ക്‌ കടുപ്പമേറുംതോന്നും ആവേശം ഇരമ്പിക്കയറും. ഗട്ടറില്ലാത്ത, വെല്ലുവിളികള്‍ ഇല്ലാത്ത ടാര്‍ റോഡുകള്‍ അവര്‍ക്ക്‌ എല്ലാ ഹരവും കളയുന്ന രസംകൊല്ലികള്‍ മാത്രം.
കണ്ണടച്ചുതുറക്കുമുമ്പ്‌ 20 കിലോമീറ്ററുകള്‍ കാറ്റിനൊപ്പം പിറകിലേക്ക്‌ പാറിപ്പോയി... ടാര്‍ റോഡില്‍
നിന്ന്‌ വലതുവശത്തെ മണ്‍റോഡിലൂടെ ചെങ്കുത്തായ ഒരു കുന്നിലേക്ക്‌ ഗ്രേയ്‌റ്റ്‌ എസ്‌കേപ്പ്‌ വഴി
കാട്ടിയുടെ ചുവന്ന അമ്പടയാളത്തോടുകൂടിയ സ്‌റ്റിക്കര്‍ വിരല്‍ചൂണ്ടി. ആവേശത്തിന്റെ അലകള്‍ വീണ്ടും വാഹനങ്ങളില്‍ നിറഞ്ഞു. മലയുടെ നെറ്റിത്തടത്തിലേക്ക്‌ കുഞ്ഞന്‍വണ്ടികള്‍ ഒന്നൊന്നായി ഇരമ്പിക്കയറുന്ന കാഴ്‌ച രസകരമായിരുന്നു. സമയം ഉച്ചകഴിഞ്ഞ്‌ 2 മണിയോട
ടുക്കുന്നു. ചൂട്‌ തീരെയില്ല.പിറകെ വരുന്ന ജീപ്പിന്റെ സാരഥി സാജ്‌ രാജ്‌, ഞങ്ങളെ മറികടന്നുപോകുമ്പോള്‍ ഫോട്ടോയെടുക്കാന്‍ ആഗ്യം കാണിച്ചു. സാജ്‌ ജീപ്പൂമായി എന്തോ അഭ്യാസത്തിനൊരുങ്ങുകയാണെന്ന്‌ കോ ഡ്രൈവറുടെ മുന്നറിയിപ്പ്‌.റോഡില്‍ നിന്ന്‌ ഒരു സാമാന്യംവലിയ ഒരു കുഴിക്കപ്പുറം താഴെയായി വെള്ളമൊഴുകിവരുന്ന ഒരു പാറക്കെട്ട്‌. കുഴിയോട്‌ ചേര്‍ത്ത്‌ മണ്‍നിറമുള്ള ജീപ്പ്‌ നിര്‍ത്തി വിരലുയര്‍ത്തി സാജന്‍ വിജയചിഹ്നം കാണിച്ചു.
ക്യാമറയില്‍ ഒരു ക്ലിക്ക്‌ കഴിഞ്ഞ്‌ രണ്ടാമത്തേതിന്‌ നോക്കുമ്പോള്‍ മുന്നില്‍ സാജനും ജീപ്പുമില്ല. പെട്ടെന്ന്‌ കുഴിയുടെ താഴ്‌ചയില്‍നിന്ന്‌ പാറപ്പുറത്ത്‌ ജീപ്പ്‌ ഇരമ്പി
പ്രതൃക്ഷപ്പെടുന്നു. മറ്റു വാഹനങ്ങളില്‍ നിന്നിറങ്ങിവ
ന്നവര്‍ ആവേശത്തോടെ അവരെ കെയടിച്ചു പ്രോല്‍സാഹിപ്പിക്കുന്നുണ്ട്‌....
താഴ്‌വരക്കുമീതെ കരിമ്പടപ്പുതപ്പുമായി കോടയിറങ്ങിത്തുടങ്ങി. ചുറ്റുമുള്ള പുല്‍മേടുകളിലേക്കും കുന്നുകളിലേക്കും തലങ്ങും വിലങ്ങും വണ്ടിയോടിച്ചുകയറ്റുകയറ്റുകയാണ്‌ ഓരോരുത്തരും. ഇവിടെ പ്രത്യേക റൂട്ട്‌ ഇല്ല. ഓരോരുത്തരും മനോധര്‍മ്മ
നുസരിച്ച്‌ വാഹനം പായിക്കുന്നു. അരമണിക്കൂര്‍
നേരത്തെ അഭ്യാസപ്രകടനങ്ങള്‍ കഴിഞ്ഞ്‌ റാലി തുടരാനുള്ള നിര്‍ദേശമെത്തിയപ്പോഴേക്കും പല വാഹനങ്ങളും ചളികൊണ്ടാണോ ബോഡി നിര്‍മ്മിച്ചിരി
ക്കുന്നതെന്ന്‌ ചോദിക്കാവുന്ന അവസ്ഥയിലേക്ക്‌ മാറിക്കഴിഞ്ഞിരിക്കുന്നു. റോബിന്‍സന്റെ ജീപ്പിന്റെ സൈലന്‍സര്‍ പൈപ്പ്‌ നിലത്ത്‌ പുല്ലില്‍ ചരിഞ്ഞുകിടന്ന്‌ റിലാ
ക്‌സ്‌ ചെയ്‌താണ്‌ പുകവിടുന്നത്‌. കോട്ടയത്തുനിന്നെത്തിയ ഓഫ്‌ റോഡ്‌ വിദഗ്‌ധന്‍
സാം അച്ചായന്റെ 39 ാം നമ്പര്‍ ജീപ്പ്‌ പതിവില്ലാത്ത വിധം വയനാടന്‍ ചളിയോട്‌ അടിയറവ്‌ പ
റഞ്ഞ്‌കിടക്കുന്നു. മറ്റൊരു ജീപ്പില്‍ റോപ്പ്‌ കെട്ടിയുള്ള വിഞ്ചിംഗ്‌ മാത്രമേ ഇനി രക്ഷയുള്ളു. എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരവുമായി മഹീന്ദ്രയുടെ സര്‍വീസ്‌ ടീമും രംഗത്തുണ്ട്‌.

നേരം വൈകുന്നേരം 3 മണിയോട്‌ അടുക്കുന്നു. ഗ്രെയ്‌റ്റ്‌ എസ്‌കേപ്പ്‌ ആവേശത്തിന്‌ തിരശ്ശീലയിട്ട്‌
വാഹനങ്ങള്‍ ഒന്നൊന്നായി വൈത്തിരിവില്ലേജില്‍ മടങ്ങിയെത്തി. റിസോര്‍ട്ടി
ലെ സ്വിമ്മിംഗ്‌ പൂളിന്റെ അരികില്‍ പ്രത്യേകമൊരുക്കിയ പന്തലില്‍ വിഭവസമൃദ്ധമായ
ഭക്ഷണം എല്ലാവരെയും കാത്തിരിക്കുന്നുണ്ട്‌. ഭക്ഷണവേള വിടപറയലിന്റെയും പരിചയപ്പെടലിന്റെയും വേദി കൂടിയാണ്‌. അടുത്ത ഓഫ്‌ റോഡ്‌ വേദിയില്‍ വീണ്ടും കാണാം എന്ന്‌ ആശംസിച്ച്‌ ഓരോരുത്തരായി പിരിഞ്ഞുപോകാന്‍തുടങ്ങിയിരിക്കുന്നു.
കൂര്‍ഗില്‍ പിറ്റെ ദിവസം രാവിലെ ജംഗിള്‍ മൗണ്ട്‌ അഡ്വഞ്ചര്‍ ക്ലബ്ബിന്റെ ഓഫ്‌ റോഡ്‌ റാലിയുണ്ടെന്ന്‌ വിവരവും പരിപാടിയിലേക്കുള്ള ക്ഷണവും ചൂടുള്ള ഭക്ഷണത്തോടൊപ്പമാണ്‌
ഞങ്ങളെ തേടിയെത്തിയത്‌. വൈകുന്നേരം തിരിച്ച്‌ ചുരമിറങ്ങി നാടുപിടിക്കണോ അതോ രാത്രി ആനയിറങ്ങുന്ന കാടുമുറിച്ചുകടന്ന്‌ 200 ഓളം കി മീ താണ്ടി കൂര്‍ഗിലേക്ക്‌ പോകണോ എന്ന ചോദ്യത്തിന്‌ ഞങ്ങള്‍ക്ക്‌ ഒരേ ഉത്തരമേ ഉണ്ടായിരുന്നുള്ളു.ഓഫ്‌ റോഡ്‌@ കൂര്‍ഗ്‌...
മഹീന്ദ്ര തന്ന കോണ്‍ഫിഡന്‍സും ഗ്രെയ്‌റ്റ്‌ എസ്‌കേപ്പിന്റെ ഹരവും അങ്ങനെയല്ലാതെ മറ്റൊന്നും ചിന്തിക്കാന്‍ അനുവദിക്കുമായിരുന്നില്ല എന്നതാണ്‌ സത്യം!

മഹീന്ദ്‌ ഗ്രെയ്‌റ്റ്‌
എസ്‌കേപ്പ്‌

മഹീന്ദ്രയുടെ ഉപഭോക്താക്കള്‍ക്ക്‌ തങ്ങളുടെ വാഹനത്തിന്റെ കരുത്തും, കഴിവുകളും ടാര്‍ റോഡിലല്ലാതെ മറ്റു മേഖലകളില്‍ ഓടിച്ച്‌ ബോധ്യപ്പെടാന്‍ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ 1996 ലാണ്‌ മഹീന്ദ്ര ഗ്രെയ്‌റ്റ്‌ എസ്‌കേപ്പ്‌ റാലിക്ക്‌ തുടക്കമിടുന്നത്‌. മത്സരാടിസ്ഥാനത്തിലല്ല റാലിയുടെ ഘടന. അതുകൊണ്ടുതന്നെ വിജയികളും പരാജിതരുമില്ലാത്ത, പരസ്‌പരമുള്ള സഹകരണവും കൂട്ടായ്‌മയും മാത്രം വിജയിക്കുന്ന യഥാര്‍ത്ഥ സ്‌പോര്‍ട്‌സ്‌ ഇവന്റാണിതെന്ന്‌
നിസ്സംശയം പറയാം.


2 comments:

Unknown said...
This comment has been removed by the author.
Syamnath said...

Woow.. Really a nice blog. Hats off you and your team :)...